Friday, April 28, 2006

അപ്രസക്തന്‍

ഷോപ്‌വൈസ് കാര്‍ഡും പിടിച്ചാണിന്നലെ അത്താഴത്തിനിരുന്നത്. ഒരു പ്രതലത്തില്‍ ദ് ലോസ്റ്റ് എന്ന നരച്ച ഓര്‍മ്മപ്പെടുത്തല്‍.

"സ്റ്റീവ് ലൂയിസ്. ഇപ്പോള്‍ പ്രായം 45. 1980 മേയ് 25നു കൊളറാഡോയിലെ ലേക്ക് വുഡ് സിറ്റിയില്‍നിന്നും കാണാതായി. കാണാതായപ്പോഴുള്ള ചിത്രം ഇടതു വശത്ത്. കമ്പ്യൂട്ടര്‍ ഇമേജിങ്ങിലൂടെ തയറാക്കിയ ഇപ്പോഴത്തെ ഏകദേശ രൂപം വലതുവശത്ത്. കണ്ടുമുട്ടുന്നവര്‍ ഞങ്ങളെ വിളിക്കുക. ഈ സംരംഭത്തിലൂടെ ഇതുവരെ ഇരുപത്തയ്യായരത്തി മുന്നൂറ്റി എഴുപത്തെട്ടുപേരെ ഉറ്റവര്‍ക്കു തിരിച്ചു കിട്ടിയിരിക്കുന്നു."

രണ്ടു ചെറു ചതുരങ്ങള്‍ക്കുള്ളില്‍ ഒരാളുടെ ജീവിതം. കാണാതാകുന്നതിനു മുന്‍‌പും, ശേഷവും!

"ഈ നോട്ടീസുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?"

"25 വര്‍ഷങ്ങള്‍ അയാളുടെ രൂപത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയിരിക്കില്ല?. അതു കമ്പ്യൂട്ടര്‍ വരയ്ക്കുന്നതു പോലെയാകണമെന്നുണ്ടോ?"

"അല്ല, 25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരാളുടെ രൂപവും ഭാവവുമൊക്കെ ആരാണോര്‍ത്തിരിക്കുക?"

അത്താഴച്ചൂടിനൊപ്പം ഭാര്യ പിന്നെയും പ്രസക്തമാണെന്ന് അവള്‍ക്കു തോന്നുന്നു ചില സംശയങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുന്നു. ആദ്യം പറഞ്ഞവയൊന്നും അത്ര കാര്യമാക്കിയില്ലെങ്കിലും അവസാനത്തെ സംശയം എന്റെ മനസിന്റെ കാലചക്രങ്ങളെ മുന്നോട്ടു കറക്കി.

"25 വര്‍ഷങ്ങള്‍ക്കു ശേഷം ഒരാളുടെ രൂപവും ഭാവവുമൊക്കെ ആരാണോര്‍ത്തിരിക്കുക?"

കാര്‍‌ഡില്‍ നിന്നും സ്റ്റീവ് ലൂയിസിനെ ഇളക്കിമാറ്റി വെളുത്ത ചതുരങ്ങള്‍ക്കുള്ളില്‍ ഞാനൊരു നാല്പതു വയസുകാരന്റെ ചിത്രം വരച്ചു. ശൂന്യമാക്കപ്പെട്ട വലത്തേ ചതുരത്തിലൂടെ ഞാന്‍ കാലത്തെ മുന്നോട്ടു നോക്കി.

കാലമിപ്പോള്‍ 2041 ഏപ്രില്‍ 25. ഏതോ മലയാളി കുടുംബം അത്താഴത്തിനിരിക്കുന്നു. അല്പം മുതിര്‍ന്നതെന്നു തോന്നിക്കുന്ന പുരുഷന്റെ കയ്യില്‍ ഷോ‌പ്‌വൈസ് കാര്‍ഡുണ്ട്. അതല്‍പ്പം ഉച്ചത്തില്‍ വായിക്കയാണയാള്‍.

"മന്‍‌ജിത് ജോസഫ്. ഇപ്പോള്‍ പ്രായം 65. 2016 മേയ് 25നു ന്യൂയോര്‍ക്കിലെ ക്യാറ്റ്സ്കില്‍ സ്റ്റിറ്റിയിലുള്ള വീടിന്റെ മുറ്റത്ത് , മരച്ചുവട്ടില്‍ ബ്ലോഗ് എഴുതിയിരിക്കെ അപ്രത്യക്ഷനായി. കാണാതാകുമ്പോഴുള്ള രൂപം ഇടതുവശത്ത്. കമ്പ്യൂട്ടര്‍ ഇമേജിങ്ങിലൂടെ തയാറാക്കിയ ഇപ്പോഴത്തെ രൂപം വലതു വശത്ത്. തിരിച്ചറിയുന്നവര്‍ ദയവായി വിളിക്കുക. ഈ സംരംഭത്തിലൂടെ ഇതുവരെ 30, 45, 134 പേരേ കണ്ടെത്തിയിട്ടുണ്ട്!".

"ബ്ലോഗെഴുതുന്നതിനിടയില്‍ കാണാതാകയോ? ആരെങ്കിലും തട്ടിക്കൊണ്ടു പോയതാവാം".

"ആരു തട്ടിക്കൊണ്ടുപോകാന്‍?"

"നാല്പതാം വയസില്‍ വീട്ടുമുറ്റത്തിരുന്നു ബ്ലോഗെഴുതുന്നവനെ ഇവിടെ അമേരിക്കയില്‍ ആര്‍ക്കു വേണം?"

"തനിയെ എവിടെയെങ്കിലും പോയതാവാം. ഈ ഉന്മാദം എന്നൊക്കെ കേട്ടിട്ടില്ലേ. വല്ലതും എഴുതുന്നവന്മാര്‍ക്കൊക്കെ അതിത്തിരി കൂടുതലാ."- തീന്‍‌മേശയുടെ വലതു വശത്തിരുന്ന ചെറുപ്പക്കാരനാണതു പറഞ്ഞത്.

"ശരിയാ, അയാള്‍ടെ ബ്ലോഗ് ആരും വായിക്കാതെയായിട്ടുണ്ടാവണം"

"അല്ലെങ്കില്‍ എഴുത്തിന്റെ ഉറവ വറ്റിയിരുന്നിരിക്കാം"

"ഇയാള്‍ടെ ഭാര്യക്കും മക്കള്‍ക്കും പോലും ഇപ്പോള്‍ തിരിച്ചറിയാനൊത്തേക്കില്ല. 25 വര്‍ഷം ജീവിതത്തിന്റെ ഭാഗമല്ലാത്ത ഒരാളെ ആരോര്‍ത്തിരിക്കാന്‍"- അതു പറഞ്ഞത് മുതിര്‍ന്നയാളുടെ എതിര്‍വശത്തിരുന്ന സ്ത്രീയാണ്. അതയാളുടെ ഭാര്യയായിരിക്കണം.

"അല്ലെങ്കില്‍ത്തന്നെ ഈ അറുപത്തഞ്ചാം വയസില്‍ ഇയാളെ കണ്ടെത്തിയിട്ട് ആര്‍ക്കെന്തു പ്രയോജനം?. ഈ പരസ്യം തികച്ചും അപ്രസക്തം തന്നെ"

ഇങ്ങനെ പറഞ്ഞുകൊണ്ട് മുതിര്‍ന്നയാള്‍ ഷോപ്‌വൈസ് കാര്‍ഡ് ട്രാഷിലേക്കു ചുരുട്ടിയിട്ടു. ചര്‍ച്ച അവിടെ അവസാനിച്ചു. ആരുമന്വേഷിക്കാത്ത പരശതമാള്‍ക്കാരുടെ കൂട്ടത്തിലേക്ക് അറുപത്തഞ്ചുകാരനായ മന്‍‌ജിത് ജോസഫ് വീണ്ടും തള്ളിയിടപ്പെട്ടു.

"ചോറിതുവരെ ഉണ്ടുതീര്‍ത്തില്ലല്ലോ സാറേ"

ഭാര്യയുടെ ഓര്‍മ്മപ്പെടുത്തല്‍. ചതുരങ്ങള്‍ക്കുള്ളില്‍ സ്റ്റീവ് ലൂയിസ് പെട്ടെന്നു തിരിച്ചുവന്നു.

ഈ നാല്പത്തഞ്ച്ചാം വയസില്‍ എന്താണിയാളുടെ പ്രസക്തി? -‍ പാത്രത്തിലൂടെ കയ്യിഴച്ച് എന്നോടുതന്നെ ചോദിച്ചു.

മനസ് പെട്ടെന്നു തന്നെ ഉത്തരവും തന്നു. കാണാതായവന്‍ എന്നതാണയാളുടെ പ്രസക്തി. അതെ അതുമാത്രം.

ദ് ലോസ്റ്റ് എന്ന പ്രതലം മറിച്ച് ഞാന്‍ പെട്ടെന്നു തന്നെ കാര്‍ഡിന്റെ മറ്റേ പ്രതലത്തിലെത്തി.
ഷോപ്‌വൈസ് എന്നു വലുതായെഴുതിയ ആ പ്രതലമായിരു‍ന്നു കൂടുതല്‍ ആകര്‍ഷകം.

Wednesday, April 05, 2006

കഥാപാത്രങ്ങള്‍ - ചില ഓര്‍മ്മകള്‍

വളരെ വൈകി വായനയുടെ ലോകത്തെത്താനായിരുന്നു എന്റെ വിധി. തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ജനിച്ചു വളര്‍ന്ന ചുറ്റുപാടുകളാണ് ഈ വിധിയുടെ സ്രഷ്ടാക്കാളെന്നു മനസിലാകുന്നുണ്ട്. ക്രിസ്ത്യാനികള്‍ക്ക് പണ്ട് ഒരു പുസ്തകമേ ഉണ്ടായിരുന്നുള്ളു. ദ് ബുക്ക് ബൈബിള്‍. സാമാന്യജനം വിവരമുള്ളവരായിപ്പോകുമോ എന്ന ഭയത്താല്‍ അതിന്റെ വായാനവകാശം പുരോഹിത വര്‍ഗ്ഗം ഏറെ നാള്‍ കയ്യടക്കിവച്ചിരുന്നു. കൊതിച്ചതു കയ്യിലെത്തിയപ്പോള്‍ പിന്നെ ബൈബിള്‍ മാത്രം പാവനം എന്ന ചിന്തയായിലാണ് ലേമെന്‍ നയിക്കപ്പെട്ടത്.

ബൈബിളൊഴികെ അച്ചടിച്ചതെല്ലാം നികൃഷ്ടമെന്നു ചിന്തിച്ചിരുന്ന ഒരു തലമുറയുടെ പിന്‍‌തുടര്‍ച്ചയാണ് എന്റെ നാട്ടിലധികവും. അവിടെ ചെറുപ്പകാലത്തു തന്നെ പത്രം വരുത്തു വായിക്കാന്‍ ധൈര്യം കാണിച്ച എന്റെ അപ്പനു നന്ദി പറയട്ടെ. പത്രം ദീപികയായിരുന്നെങ്കിലും അതെന്റെ ഉപബോധ മനസില്‍ പുസ്തകങ്ങളോടുള്ള പ്രണയം വളര്‍ത്തിയിരിക്കണം. ബൈബിളും ദീപികയും പൂമ്പാറ്റയും ബാലരമയും വല്ലപ്പോഴും ബാലമംഗളവും. പത്താം ക്ലാസിനു മുന്‍‌പുള്ള വായനാലോകം ഇവിടെ ഒതുങ്ങി നിന്നു. സ്ക്കൂളില്‍ വിശാലമായൊരു വായനശാലയുണ്ടായിരുന്നു. പക്ഷേ അവിടെ പ്രവേശനം ലൈബ്രേറിയന്‍ മാഷ്ക്കും പുസ്തകം തിരിഞ്ഞു നോക്കാത്ത അദ്ദേഹത്തിന്റെ മകനും മാത്രം.

ബൈബിളില്‍ എന്നെ അലട്ടിയിരുന്ന ചില കഥാ പാത്രങ്ങളുണ്ട്. അവരിലൊന്നാമനാണു ബറാബസ്. യേശുവിനെയും ബറാബാസിനെയും മുന്നില്‍ നിര്‍ത്തി ആരെ വിട്ടയക്കണം എന്നു പീലാത്തോസ് ജനക്കൂട്ടത്തോടു ചോദിക്കുന്നതും അവര്‍ ഉറക്കെ ബറാബാസ് എന്നു വിളിച്ചു പറയുന്നതും ഒരു സജീവ ചിത്രമായി എന്റെ മനസിലുണ്ട്. ബറാബാസ് ക്രൈസ്തവ കാഴ്ചപ്പാടില്‍ കള്ളനാണ്. എന്നാല്‍ അതിനു പുറത്ത് വിപ്ലവകാരിയും. വിപ്ലവം പാപമല്ലാത്തതിനാല്‍ ബറാബസിനോട് എനിക്കല്‍‌പം ആരാധനയുണ്ടായിരുന്നു. വളര്‍ന്നു വലുതായപ്പോള്‍ എന്റെ ഈ ആരാധനയ്ക്ക് പാര്‍ ലാഗക്വിസ്റ്റിന്റെ ബറാബസ് എന്ന നോവലില്‍ ഞാന്‍ ന്യായീകരണം കണ്ടെത്തി. ഫ്രാങ്കോ സഫറെല്ലിയുടെ ജീസസ് ഓഫ് നസ്രത്ത് എന്ന സിനിമയിലാണ് ഞാന്‍ വീണ്ടും ബറാബസിനെ കണ്ടത്. ഒരൊറ്റ രംഗം കൊണ്ട് ബറാബസ് ഈ സിനിമയില്‍ ശ്രദ്ധേയനാകുന്നുണ്ട്. തന്റെ കൂടെ നടന്ന ശിഷ്യന്മാരെല്ലാവരെയും യേശു ഒരു തവണയേ വിളിക്കുന്നുള്ളൂ. എന്നെ അനുഗമിക്കുക എന്ന വിളിയില്‍ അവര്‍ അവന്റെ പുറകേ പോയി. എന്നാല്‍ കൂടെ വരാതിരുന്ന ബറാബസിനെ യേശു മൂന്നു പ്രാവശ്യം വിളിക്കുന്നുണ്ട് ഈ സിനിമയില്‍. കുടെപ്പോയവരേക്കാള്‍ യേശുവിന്റെ ആത്മീയ പ്രതാപം ബറാബസ് മനസിലാക്കിയിരുന്നു എന്നാണു ഞാന്‍ കരുതുന്നത്. ആത്മീയ വിമോചനത്തേക്കാള്‍ യഹൂദരുടെ രാഷ്ട്രീയ വിമോചനമായിരുന്നു ബറാബസിനു മുഖ്യം. അതു കൊണ്ട് അവന്‍ യേശുവിന്റെ പുറകേ പോയില്ല. ഇങ്ങനെയുള്ള ബറാബസിനെ വെറുമൊരു കള്ളനായി ചിത്രീകരിക്കുന്നത് അന്യായമെന്നല്ലാതെ എന്തു പറയാന്‍.

ബൈബിളിലെ കഥാപാത്രങ്ങളുടെ മറ്റൊരു വശം മലയാളി എഴുത്തുകാര്‍ അധികം ചിന്തിച്ചിട്ടില്ല. ദീപിക പത്രത്തിന്റെ എഡിറ്റോറിയല്‍ പേജ് ദുഖവെള്ളിയാഴ്ചകളില്‍ വട്ടപ്പലം എന്ന കഥാകാരന്റെ ഇത്തരം ചില മൂന്നാം വായനകളാല്‍ സമ്പന്നമായിരുന്നു. ഹൃദ്യവുമായിരുന്നു ആ കഥകള്‍ . പിന്നെ ദുഖവെള്ളിയാഴ്ചകളില്‍ വട്ടപ്പലത്തിന്റെ കഥകളില്ലാതായി. (കാലംകുറെക്കഴിഞ്ഞ് ഈ വട്ടപ്പലത്തെ ദീപികയുടെ ഓഫിസില്‍ നേരിട്ടു കാണുമ്പോള്‍ അദ്ദേഹം പ്രാദേശിക വാര്‍ത്തകളെഴുതി നിര്‍വൃതിയടയുന്ന ഒരു സാധാരണ പത്രക്കാരനായി ചുരുക്കപ്പെട്ടിരിക്കുന്ന കാഴ്ച എന്നെ അസ്വസ്ഥനാക്കി. പാറമേല്‍ വീണ വിത്ത്!). ആനന്ദിന്റെ നാലാമത്തെ ആണി എന്ന ചെറുകഥ ഇത്തരമൊരു മൂന്നാം വായനയാല്‍ സമ്പുഷ്ടമാണ്. പുസ്തകം തൊട്ടുനോക്കാത്ത ചില പുരോഹിത പ്രമാണിമാര്‍ അതിനെ എതിര്‍ത്തുവെങ്കിലും.

സുവിശേഷങ്ങളിലെ യേശുവിനേക്കാള്‍ എനിക്കിഷ്ടം നിക്കോസ് കസാന്‍‌ദ്സാക്കിസിന്റെ യേശുവിനെയാണ്. ചെറുപ്പത്തില്‍ ബൈബിള്‍ വായിക്കുമ്പോള്‍ മനസിലുയര്‍ന്ന അനേകായിരം ചോദ്യങ്ങള്‍ക്കുത്തരം അദ്ദേഹത്തിന്റെ ദ് ലാസ്റ്റ് റ്റെമ്പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റ് നല്‍കുന്നുണ്ട്. ദൈവമാവുക എളുപ്പമാണ്. നമ്മുടെ നാട്ടില്‍ കൂണുപോലെ വരുന്ന മനുഷ്യ ദൈവങ്ങള്‍ ഉദാഹരണം. മറിച്ച് നല്ലൊരു മനുഷ്യനാവുക അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത്തരം ഒരു സമ്പൂര്‍ണ്ണ മനുഷ്യനാണ് കസാന്‍‌ദ്സാക്കിസിന്റെ യേശു. ഭയം, സംശയം, നിരാശ, കാമം എന്നിങ്ങനെയുള്ള സ്വാഭാവിക മാനുഷിക അവസ്ഥകളോട് ക്രിസ്തു നടത്തുന്ന പ്രതികരണമാണ് ഈ നോവലിനെ വ്യത്യസ്തമാക്കുന്നത്. നോവല്‍ പ്രകാരം ക്രിസ്തുവിന്റെ ത്യാഗമോ സഹനമോ കേവലം ക്രൂശിക്കപ്പെടലില്‍ ഒതുങ്ങുന്നതല്ല. മനസിലുയരുന്ന മാനിഷികവികാരങ്ങളോട് അദ്ദേഹം നടത്തിയ ചെറുത്തു നില്‍‌പ്പാണ് അല്‍‌ഭുതവര്‍ണ്ണനകളില്ലാത്ത കുരിശൂമരണം. സമ്പൂര്‍ണ്ണനായ മനുഷ്യനാണ് യഥാര്‍ഥ ദൈവം എന്ന ചിന്തയെ വളര്‍ത്താന്‍ കസാന്‍‌ദ്സാക്കിസ് തെല്ലൊന്നുമല്ല സഹായിച്ചത്.

ലാസ്റ്റ് റ്റെമ്പ്റ്റേഷന്‍ ഓഫ് ക്രൈസ്റ്റിനെ സഭ എതിര്‍ത്തതിന്റെ ലോജിക്ക് എനിക്കു പലപ്പോഴും പിടികിട്ടിയില്ല. വിവരമുള്ള വൈദികര്‍ പലരും അതിനെ എതിര്‍ക്കുന്നില്ല എന്നതാണു സത്യം. ഉദാഹരണത്തിന് എറണാകുളത്തെ ഫാ. പോള്‍ തേലക്കാട്ട്. സഭാസ്നേഹികളുടെ എതിര്‍പ്പ് ഭയന്നാകാം ഈ നോവലിന്റെ ഒരു നല്ല മലയാള പരിഭാഷയ്ക്ക് പ്രസാധകര്‍ ശ്രമിക്കുന്നില്ല. കഷ്ടം എന്നല്ലാതെ എന്തു പറയാന്‍.

സ്വപ്നാടന സാഹിത്യം എന്നു വിളിക്കാമെങ്കിലും മരിയ വാള്‍തോര്‍ത്തയുടെ ദ് പോം ഓഫ് മാന്‍‌ഗോഡ് ബൈബിളിന്റെ മൂന്നാം വായനകള്‍ ഇഷ്ടപ്പെടുന്നവര്‍ വായിച്ചിരിക്കേണ്ട കൃതിയാണ്. രചനയ്ക്കു പിന്നിലുള്ള അല്‍‌ഭുത കഥകളാണെന്നു തോന്നുന്നു ഈ കൃതിയെ സീരിയസ് വായനക്കാര്‍ ശ്രദ്ധിക്കാത്തതിനു കാരണം. വിശാലാ‍മായ ഈ പുസ്തകത്തില്‍ ഒറ്റിക്കൊടുത്ത യൂദാസിനെ വര്‍ണ്ണിക്കുന്ന ഭാഗവും അതുപോലെ മറ്റനേകം വിവരണങ്ങളും മനസില്‍നിന്നു മായില്ല. ദൈവമനുഷ്യ സ്നേഹ ഗീത എന്ന പേരില്‍ ഈ പുസ്തകത്തിന്റെ മലയാളം വിവര്‍ത്തനം പത്തിരുപതു വാല്യങ്ങളായി ഇറങ്ങിയിട്ടുണ്ട്.

ബാല്യകാല വായനയിലേക്കു തിരിച്ചു പോകുമ്പോള്‍ എന്റെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു കഥാപാത്രമാണു ഫാന്റം. ഫാന്റം കഥകള്‍ മലയാളികള്‍ക്കു മുന്നിലവതരിപ്പിക്കാന്‍ ധൈര്യം കാട്ടിയ പത്രാധിപന്മാര്‍ക്കു നന്ദി. ആരെയും കൊല്ലാതെ തിന്മകളെ ജയിക്കുക എന്നതാണു ഫാന്റത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത. കൊടിയ കൊള്ളക്കാരെ നേരിടുമ്പോഴും ഫാന്റത്തിന്റെ തിരിച്ചടി അവരുടെ താടിയില്‍ പതിക്കുന്ന മരണമുദ്ര(തലയോട്ടി)യില്‍ ഒതുങ്ങി എന്നതു ശ്രദ്ധിക്കപ്പെടേണ്ടതാണ്. ആരെയും കൊല്ലാത്തതിനാലാവാം ഫാന്റത്തിന് ഇക്കാലത്ത് ആരാധകര്‍ അധികമില്ലാത്തത്. മലയാളം പത്രങ്ങളൊന്നുമിപ്പോള്‍ ഫാന്റത്തെയോ അതുപോലുള്ള കഥകളെയോ സീരിയലൈസ് ചെയ്യുന്നുമില്ല.

(ഈ കാടുകയറല്‍ തുടരും...)